Showing posts with label മെയ്ഫ്ലവര്‍ കവിതകള്‍. Show all posts
Showing posts with label മെയ്ഫ്ലവര്‍ കവിതകള്‍. Show all posts

Thursday, August 30, 2012

മാമ്പഴം (മെയ്ഫ്ലവര്‍ കവിതകള്‍ )


അറിയാത്ത ഏതോ വഴികളിലൂടെ

അലസമായ് അലഞ്ഞു തിരിയുന്നു

അഴലൊഴിയാത്തൊരീ അമ്മ മനസ്സ്.

ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം

അണിയറയിലമര്‍ന്നു എന്നോ ഒടുങ്ങി

അക്ഷരമറിഞ്ഞു തുടങ്ങിയ നാളില്‍

അങ്കണത്തൈമാവിലെയാ “മാമ്പഴം”

അഴല്‍ നിറച്ചു കരയിച്ചതെന്തിനെന്ന്

അറിഞ്ഞതും അനുഭവിച്ചതുമിപ്പോഴാണ്‍.

അഞ്ചു വയസ്സു വരെ നിറഞ്ഞൊരാ ചിരി

അമ്മയെ കണ്ണീരിലാഴ്ത്തുന്ന ഓര്‍മ്മയായ്,

ആയുസ്സു മുഴുവനും നീറ്റുന്ന വേദനയായ്,

അടഞ്ഞ മുറിയിലിരുത്തി കരയിക്കുന്നുണ്ട്.

അകലേ ചിരിക്കുന്ന താരങ്ങളിലൊന്നായ്

അമ്മയെ നോക്കി കണ്ണിറുക്കുന്ന കുഞ്ഞേ

അച്ഛന്‍റെ തോളിലിരിക്കേണ്ടെ നിനക്ക്?

അമ്മയുടെ താരാട്ടുപാട്ടു കേള്‍ക്കേണ്ടേ?

അമ്മേ,അമ്മേ വിശക്കുന്നെനിക്കെന്‍റെ

അത്താഴമിപ്പോ തരണമെന്നൊക്കേ

അന്നത്തെ പോലേ വാശിയെടുക്കേണ്ടേ?

അച്ചാറു ചേര്‍ത്തു കഞ്ഞി കുടിച്ചിട്ടിനി

അമ്മേ, എരിയുന്നു എന്നു പറയേണ്ടേ?

അകലെയിരുന്ന് കണ്ണിറുക്കാതെ കുഞ്ഞേ

അരികത്തു വന്നീ കവിളിലൊരുമ്മ തരൂ. 

അന്ധകാരം നിറഞ്ഞൊരീ രാത്രിയില്‍

അന്തിത്തിരി കത്തിച്ച കുഴിമാടത്തില്‍

അബലയെ പോലെയിരുന്നു കരയുമീ

അമ്മതന്‍ ചാരത്തു വന്നൊന്നു പോകൂ നീ.

അതുവരെ വേദന തീരില്ല കുഞ്ഞേയെന്‍

അവസാനം വരെയീ കണ്ണീരു മാത്രം.

അവനിയിലൊഴുകി പടരുമീ തുള്ളികള്‍

അമ്മതന്‍ കുഞ്ഞിനു ബലിയായ് തരുന്നു.

 

Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )





എഴുതി തീര്‍ത്ത വരികളിലാണ്
മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍
ഇരിക്കാനൊരു പട്ടുമെത്തയും
നിറയെ സുഗന്ധവും നല്‍കിയത്

ചിന്തകള്‍ കവിതകളായ് മെല്ലെ
ഒഴുകാന്‍ തുടങ്ങിയപ്പോഴായിരുന്നു
സഹജീവികളിലെ അസഹിഷ്ണുത
പുറത്തേക്കൊഴുകാന്‍ തുടങ്ങിയത്.

പരിഹാസം അക്ഷരമായൊഴുകാന്‍
തുടങ്ങിയപ്പോഴായിരുന്നു, ഞാന്‍
അക്ഷരങ്ങളുടെ മൃദുലത കളഞ്ഞ്
കട്ടിയുള്ള പുറം തോട് അണിഞ്ഞത്.

കറയില്ലാത്ത അക്ഷരങ്ങളില്‍
നിങ്ങളെപ്പോഴും കറുപ്പ് കാണാന്‍ 
ശ്രമിച്ചപ്പോഴായിരുന്നു എന്‍റെ
അക്ഷരങ്ങളില്‍ ചൂട് നിറഞ്ഞത്.

അക്ഷരങ്ങള്‍ക്ക് ജ്വലിക്കുമഗ്നിയുടെ
ചൂടാണെന്നും, അത് നിങ്ങളെയെല്ലാം
പൊള്ളിക്കാന്‍ തുടങ്ങിയെന്നും  ഞാന്‍
തിരിച്ചറിഞ്ഞപ്പോഴാണ്, എന്നിലെ
കവിത മരിക്കാന്‍ തുടങ്ങിയത്.

Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

കര നനഞ്ഞും, നിറ കവിഞ്ഞും
കരഞ്ഞൊഴുകുമീ പുഴപോലെ
കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും
കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ.


വേനല്‍ നിറച്ചൊരു നോവിന്‍റെ ചൂട്

വേദനയില്‍ നനഞ്ഞ് മിഴിയിലുരുകി

വേര്‍പാടിന്‍റെ വേദന ഹൃത്തടം നീറ്റി

വിരഹം നൊമ്പരമായ് നിറഞ്ഞൊഴുകി
.

അരികിലുണങ്ങി നില്‍ക്കുന്നൊരു മരം

അടര്‍ത്തിയിട്ട വരണ്ടൊരായിലകളില്‍

അഞ്ജനമെഴുതിയ മിഴിയിണകളില്‍ നിന്നും

അശ്രുകണങ്ങള്‍ തപിച്ചിതായുരുകുന്നു.


വരുമെന്ന് പറഞ്ഞു, വിടപറഞ്ഞൊരിക്കല്‍

വാക്കുകള്‍ കൊണ്ടെന്നെ ആശ്വസിപ്പിച്ചു

ഋതുക്കളെത്രയോ മാറിമറിഞ്ഞിട്ടിന്നും

ഋതുഭേദങ്ങളോര്‍ക്കാതെ കാത്തിരിക്കുന്നു.


കാലങ്ങളിങ്ങിനെ യാത്ര പറഞ്ഞകലുമ്പോള്‍

കൂന്തലില്‍ രജതരേഖകള്‍ തെളിയുമ്പോള്‍

കൂവളമിഴിയില്‍ കണ്ണട അലങ്കാരമാകുമ്പോള്‍

കാത്തിരിപ്പൊരു ദുരന്തമായ് മാറുന്നു.


സ്നേഹിച്ചു കൊതി തീരാത്തൊരു മനസ്സും

സ്നേഹം കൊതിച്ചു കരയുന്നൊരീ മനസ്സും

വിധവയെപോല്‍ കഴിഞ്ഞൊരു ജീവിതവും

വരണ്ടുണങ്ങിയ മരുഭൂമിയായി മാറുന്നു.


പ്രിയനേ, ഒരു താലിയെന്‍ കഴുത്തിലണിയാതെ

പ്രിയനേ, നിന്‍ കരമെന്‍ കരത്തിലമരാതെ

പ്രിയനേ, നീയെനിക്കൊന്നുമേ ഏകാതെ

പ്രിയവധുവാകാതെ ,വിധവയായ് മാറി.


കാലമേ, നീ എനിക്കായ് കനിഞ്ഞേകിയ

കറുപ്പ് നിറഞ്ഞൊരീ ജീവിതമെന്തിന്

കരഞ്ഞുരുകി മനസ്സു വിങ്ങി തീരുവാനെങ്കില്‍

കാലമേ, പ്രളയമായ് വന്നെന്നെ തഴുകിയുറക്കൂ.

Thursday, July 26, 2012

മഴയും കുഞ്ഞുമനസ്സും (മെയ്ഫ്ലവര്‍ കവിതകള്‍ )


http://api.ning.com/files/lL732xjou0MtFnZFt1UiP19Ms1r7unqNFVKlHrOTrSEtX6Rg8EaEQT1Oidxy8oZJ1HtGiXfG5zrfrT-SUgia6A__/The_Girl_in_the_rain_by_Best10Photos.jpg

ഒരു കുഞ്ഞു തെന്നല്‍ വന്നുമ്മ വെച്ചൊരാ
പൂവിന്‍റെ നെറുകില്‍ തൊട്ടും തലോടിയും
കാര്‍മേഘമാകവെ വിണ്ണില്‍ നിറയവെ
കുഞ്ഞു മിഴികളില്‍ മോഹമുണര്‍ന്നു .
തെല്ലിട നീങ്ങവേ മുകിലിന്‍ കൂട്ടില്‍ നിന്നൊരു
കുഞ്ഞു ദീപ്തി വന്നെത്തി നോക്കി
നിറയുന്നു കാര്‍മുകില്‍ തുണ്ടുകള്‍ മനസ്സില്‍
നീളവേ പരക്കുന്ന കിരണങ്ങള്‍ കണ്ട്
ചെറുതായി പെയ്യുന്ന മഴയില്‍ നനയുവാന്‍
കാത്തു കാത്തെത്രയോ നേരമിരുന്നവള്‍ .
ഒടുവിലൊരു തുള്ളി പെയ്യാതെ പോകുമ്പോള്‍
പെയ്തു നിറയുന്നതവളുടെ മിഴികള്‍ .
പുലരിയില്‍ വിരലിനാല്‍ മൈക്കണ്ണെഴുതി
പൂപോലെ വിടര്‍ന്നൊരാ നയനങ്ങളിപ്പോള്‍
കത്തുന്ന സൂര്യന്‍റെ ചൂടേറ്റു തളര്‍ന്നൊരു
പൂവിതള്‍ പോലെ വിവശമായ് തീര്‍ന്നു.
നിമിഷങ്ങളങ്ങിനെ പതിയെ ചലിക്കുമ്പോള്‍
കവിളാകെ പടരുമാ കരിമഷി കാണ്കെ
ഉപതാപാമൊഴുക്കുന്നൊരാ സൂര്യനേത്രങ്ങള്‍ 
അന്‍പുള്ള നോട്ടം അവളിലേക്കെറിഞ്ഞു.
പൊള്ളുന്ന ചൂടിന്റ്റെ കൊടുമയുപേക്ഷിച്ചു
പതിയെ മറഞ്ഞെങ്ങോ പോയി സൂര്യന്‍
ഒരു മാത്ര നേരം കൊണ്ടൊരു സ്വപ്നം പോലെ
കാര്‍മുകില്‍ കുഞ്ഞുങ്ങള്‍ വിരുന്നു വന്നു.
ഒറ്റയും പറ്റെയും വന്നൊരാ മുകിലുകള്‍
ഒന്നിച്ചൊരു മുകില്‍  കൂടാരമായ് മാറി
പതിയെ മറഞ്ഞെങ്ങോ പോയൊരാ തെന്നലും
പ്രമദമായ് തിരികെ വന്നൊന്നു വീശി
മുത്തുകള്‍ വൈരങ്ങള്‍ ചിതറുന്നതു പോലെ
നീര്‍ത്തുള്ളികള്‍ താഴെ വീണുടഞ്ഞു
കരിമഷി പടര്‍ത്തിയ കുഞ്ഞു കവിളില്‍
കാഞ്ചന ദീപങ്ങള്‍ വിരുന്നു വന്നു
പെയ്തു നിറഞ്ഞു പൊന്തുന്ന വെള്ളത്തില്‍
കുഞ്ഞു കാല്‍ കൊണ്ടവള്‍ നൃത്തം ചവിട്ടുന്നു.
എന്തൊരു രസമാണീ ഇറയത്തു പൊന്തിയ
വെള്ളമൊഴുക്കിലൂടോടി നടക്കുവാന്‍ .
പകയില്ല,വെറുപ്പില്ല കുഞ്ഞിന്‍ മനസ്സില്‍
കനലില്ല മിഴികളില്‍ കൊടുംക്രൂരതയില്ല
ചിരിയുണ്ട്, കളിയുണ്ട്, കുസൃതിയുണ്ട്
മനസ്സില്‍ നിറയെയും സ്വപ്നങ്ങളുണ്ട്.
മഴ പെയ്തു വീഴുമ്പോള്‍ ഹൃദയം നിറയുന്ന
മനസ്സു നഷ്ടപെട്ട ജനതയിലില്ലിവള്‍
കബന്ധങ്ങളറ്റിന്നു വീഴുന്ന മണ്ണില്‍
ചുടുചോര മായ്ക്കാന്‍ വര്‍ഷണം വേണം
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുമീ
കുഞ്ഞിന്‍റെ നാളെയെയോര്‍ക്കുന്ന നേരം
ഇനിവളരാതെ, ഈ ചിരി മായാതെ
ഈ മണ്ണില്‍ ഇങ്ങിനെ നിന്നെങ്കില്‍ ഭാഗ്യം.

Saturday, July 14, 2012

സൌഹൃദം (മെയ്ഫ്ലവര്‍ കവിതകള്‍ )


 
തൂലിക തുമ്പിലൂടൊഴുകി വന്നെത്തിയ
അക്ഷരപൂവായിരുന്നു എനിക്കു നീ
നിറഞ്ഞു തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിശയിലൂടൊഴുകിയെത്തും സുഗന്ധം
മിഴികളെ കൊതിപ്പിക്കും ലാവണ്യം
മൊഴികളില്‍ നിറഞ്ഞൊഴുകും ആര്‍ദ്രത
വര്‍ണ്ണിക്കാനറിയില്ല നിന്‍ സൌഹൃദം
വാക്കിനാല്‍ പറയാനുമാവില്ല സൌഹൃദം
ഒരു ചുംബനത്തിന്‍റെ അകലമേയുള്ളൂ
സൌഹൃദം പ്രണയമായൊഴുകുവാനെന്ന്
കളിയായ് പറഞ്ഞപ്പോഴും,നിലാവൊഴുകും
നിന്നധരങ്ങളില്‍ നിറഞ്ഞ പുഞ്ചിരിയില്‍
വിരിഞ്ഞത് സൌഹൃദം മാത്രമായിരുന്നു.
കണ്ട നാള്‍ മുതല്‍ ഈ നിമിഷം വരെ
സ്നിഗ്ദ്ധമാം സൌഹൃദമെന്തെന്നറിഞ്ഞു ഞാന്‍
മൊഴികളില്‍ നിറയെ മധുരം പുരട്ടാതെ
മിഴികള്‍ക്കു പുറകില്‍ കുടിലതയില്ലാതെ
ചിരിക്കുമ്പോള്‍ കൂടെ ചിരിച്ചെനിക്ക് കൂട്ടായ്
കരയുമ്പോള്‍ മിഴിനീരൊപ്പും തൂവാലയായ്
കാണാതെ മൊഴിയാതെ കൂട്ടായെനിക്കെന്നും
നിന്‍ ഹൃദയാക്ഷരങ്ങള്‍ കൂടെയുണ്ട് സഖീ
വരണ്ട മരുഭൂമിയിലിരുണ്ട വീഥികളില്‍
വേനലിന്‍ ചൂടേറ്റു പിടയും നിമിഷങ്ങളില്‍
തെളിഞ്ഞ സൌഹൃദത്തിന്‍ സ്നേഹദൂതുമായ്
കാത്തിരിപ്പുണ്ടെന്‍ താളില്‍ നിന്‍ മൊഴികള്‍
തൂലികതുമ്പിനാല്‍ വിരിയിക്കും മഴവില്ലിന്‍
സൌഹൃദതണലിന്‍ താഴെയാണിന്നു ഞാന്‍
ഈറന്‍ മുളംതണ്ടില്‍ നിന്നൊഴുകിയെത്തുന്ന
ഈണങ്ങളൊക്കെയും ചുറ്റിനും നിറയുന്നു
നരച്ചൊരാ ഓര്‍മ്മകളൊക്കെയും യാത്രയായ്
നിറഞ്ഞൊരീ സൌഹൃദസ്പര്‍ശത്താലെങ്കിലും
ഇനിയും പിറക്കാനിരിക്കുന്ന നിമിഷങ്ങളില്‍
ഇടറാതെ, വേണമീ സൌഹൃദമെനിക്കെന്നും
നിറഞ്ഞ മനസ്സും തെളിഞ്ഞ മിഴിയുമായ്
നീയെനിക്കേകിയ സൌഹൃദത്തിനെന്‍
സ്നേഹാക്ഷരങ്ങളാല്‍ കുറിക്കുന്നു പ്രണാമം. :)

ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ :)